Friday 11 October 2013

വിവാഹം, ശരീരം, സ്വാതന്ത്ര്യം, സമൂഹം..

ഡോ. ബി. അശോക് (2013 ഒക്‌ടോബര്‍ 20 പുസ്തകം 52 ലക്കം 9 കേരള ശബ്ദം വാരികയിലെഴുതിയ ലേഖനം )
     കേരളത്തില്‍ മുസ്‌ലിം മത നേതാക്കന്‍മാര്‍ക്ക് ഒരു 'ഇമേജ്' പ്രശ്‌നം ഉണ്ടെന്നു തോന്നുന്നു. തലയില്‍ക്കെട്ടും നിസ്‌ക്കാരത്തഴമ്പുമൊക്കെയായി അവരെന്തു പറഞ്ഞാലും അത് പുരോഗമന വിരുദ്ധമാണെന്നാണ് നമ്മുടെ മുന്‍വിധി. അവര്‍ വാദമുഖങ്ങള്‍ നിരത്തുന്നതിലും പോരായ്മയുണ്ട്. എല്ലാ സമുദായത്തിന്റെയും വ്യക്തിനിയമത്തിന്റെയും പേരിലേ പറയൂ. ശാസ്ത്രീയമായി ഒരു വാദമുഖം നിരത്താന്‍, അതും ദൃശ്യമാധ്യമങ്ങളോട്, അറിഞ്ഞുകൂടാ. ഫലത്തില്‍ അവരുടെ വാദം അവരുടെ അനുയായികള്‍ പോലും ഉടന്‍ തള്ളിപ്പറയും.
     'പ്രത്യേക സാഹചര്യങ്ങളില്‍' ബാലവിവാഹ നേരോധന നിയമം നിഷ്‌ക്കര്‍ഷിക്കുന്നതായ 18ല്‍ നിന്നും കുറച്ച് ശരീഅത്ത് ആക്ട് പറയുന്നതുമായ 16 വയസ്സില്‍ വിവാഹം അനുവദിക്കണമെന്നും ആയതിന് ഭരണഘടനയുടെ പരിരക്ഷയുണ്ടെന്നുമാണ് വളരെ ചുരുക്കത്തില്‍ അവരുടെ വാദം. ഇതിനെ പ്രത്യക്ഷത്തില്‍ ക്രിമിനല്‍ ഭേദഗതി നിയമം 2013മായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. ലൈംഗിക വേഴ്ചയ്ക്ക് ഉഭയകക്ഷി സമ്മതം നല്‍കാനുള്ള പക്വതയ്ക്ക് നിയമം നല്‍കുന്ന മിനിമം പ്രായമാണ് 18. അവിടെ ലൈംഗികചൂഷണം അഥവാ ബലാത്സംഗം നടന്ന കേസുകളിലേ ആ ചട്ടത്തിന് പ്രസക്തിയുള്ളൂ. പരാതിയില്ലാത്ത അഥവാ പരാതിക്കാരിയില്ലാത്ത ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിതയെ ചട്ടം ക്രിമിനലൈസ് ചെയ്യുന്നില്ല. ഇത്തരം പ്രോസിക്യൂഷന്‍ നിലനില്‍ക്കുകയുമില്ല. സ്റ്റേറ്റിന് അത്തരം ബന്ധത്തില്‍ പരിമിതികളുണ്ട്.

       ഇവിടെ പരിഗണിക്കേണ്ട വസ്തുത വിവാഹം എന്ന സംസ്‌ക്കാരം അഥവാ ആചാരം കേവലം ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികത മാത്രമാണോ എന്ന വസ്തുതയാണ്. കേവലം ഉഭയകക്ഷി സമ്മതമുള്ള ശാരീരിക വേഴ്ച മാത്രമാണോ വിവാഹം? ഹിന്ദു-മുസ്‌ലിം-ക്രൈസ്തവ മത ശാസനകളും സിവില്‍ നിയമവും അങ്ങനെയല്ല നിഷ്‌ക്കര്‍ഷിക്കുന്നത്. വിവാഹം ചെയ്താല്‍ ചെന്നുചേരുന്ന കുടുംബത്തിലെ സ്വാഭാവിക അംഗത്വവും(മകന്‍/മകള്‍) ജീവനാംശവും സ്വത്തിനുമുള്ള അവകാശവും തുടര്‍ വിദ്യാഭ്യാസം ചെയ്യാനുള്ള അവസരവും വിദേശത്തും സ്വദേശത്തും യാത്ര ചെയ്യാനും മനോമണ്ഡലം വികസിക്കാനുള്ള അവസരവും വ്യക്തിത്വമായ ഒരു സാമൂഹ്യധര്‍മമുള്ളതായ, ഒരു പരിപൂര്‍ണ വ്യക്തിത്വത്തിലേക്കുള്ള വളര്‍ച്ചയുടെ സമൂഹം അംഗീകരിക്കുന്ന ചുവടുവെയ്പ്പും കൂടിയാണ് വിവാഹം എന്ന സംസ്‌ക്കാരം. ഹൈന്ദവ സംസ്‌കൃതിയില്‍ ഇത് ജീവിത ലക്ഷ്യമായ മോക്ഷപ്രാപ്തിക്കുള്ള അനിവാര്യമായ ഒരു ചുവടുവെയ്പാണ്. മുസ്‌ലിം സംസ്‌ക്കാരത്തിലും വിവാഹം കേവലം നിയമപരമായ ലൈംഗികതയല്ല, പര്‌സപര രക്ഷാകര്‍തോത്വമാണ്. ക്രിസ്തീയ സംസ്‌കൃതിയിലും പരസ്പരം തുണകളും രക്ഷാകര്‍ത്താക്കളും കൂടിയാണ് ഇണകള്‍. ദായക്രമത്തിലും ഇരുവരും കൂട്ടവകാശികളാണ്.
     ഇനി ശരീരത്തിന്റെ മാറ്റം കൊണ്ടുള്ള പ്രശ്‌നത്തിലേക്ക് പോകാം. ലോകമെങ്ങും ഭക്ഷ്യസമൃദ്ധി കൂടുതല്‍ വന്നതോടെ (ആഫ്രിക്കയെയും മറ്റും മറക്കുന്നില്ല) പെണ്‍കുട്ടികളുടെ പ്രായപൂര്‍ത്തി പ്രായം ശരാശരി എട്ട് മുതല്‍ പത്തുവയസ്സായി ചുരുങ്ങിയിരിക്കുകയാണ്. 18 വയസ്സില്‍ മാത്രമേ നിയമം അനുവദിക്കുന്ന ശാരീരിക വേഴ്ച സ്ത്രീയ്ക്ക് സാധ്യമാവുകയുള്ളൂ എന്ന് നിഷ്‌ക്കര്‍ഷിച്ചത്, പ്രായപൂര്‍ത്തിയാവുന്ന ശരാശരി പ്രായം 13-14 ആയിരുന്നു 1950കളിലാണ്.
        ലോക ശരാശരി സ്ത്രീ ശരീര പ്രായപൂര്‍ത്തി പ്രായം 1920ല്‍ 16.6 ആയിരുന്നു. 1950ല്‍ ഇത് 14.6 ആയും 1980ല്‍ 13.1 ആയും കുറഞ്ഞത് 2010ല്‍ 10.5 ആയി. അതായത് ഏതാണ്ട് ഒരു നൂറ്റാണ്ടുകൊണ്ട് പ്രായപൂര്‍ത്തി പ്രായം 6.1 വര്‍ഷം കുറഞ്ഞിരിക്കുന്നു. ഈ ശരാശരി ആറ് വര്‍ഷത്തില്‍ പെണ്‍കുഞ്ഞ് ആദ്യമൂന്നു വര്‍ഷവും ബാലികതന്നെയാവമെങ്കിലും ലൈംഗിക ഗ്രന്ഥികളുടെ പ്രവര്‍ത്തനം ശക്തമാവുന്ന ഒടുവിലത്തെ 2-3 വര്‍ഷം ലൈംഗിക പ്രവര്‍ത്തികളിലേര്‍പ്പെടാനുള്ള വാസനകള്‍ ശക്തമാവും എന്നതില്‍ തര്‍ക്കമില്ല. സ്ഥിതി വിവരപരമായി ഇവര്‍ 18-20 വയസ്സുവരെയുള്ളവരില്‍ നിന്നും ശാരീരികമായും മാനസികമായും വളരെ വ്യത്യസ്തരാവുന്നില്ല എന്നും പഠനങ്ങള്‍ കാട്ടുന്നു.
       യു.കെയില്‍ കുട്ടികളുടെ വളര്‍ച്ച പഠിച്ച സര്‍ക്കാര്‍ കമ്മീഷന്‍ ഈ ലൈംഗികശേഷിയും താല്‍പ്പര്യവുമുള്ള "Lateteens" ഒരു 'ടൈം ബോബംബാ'ണെന്നാണ് വിശേഷിപ്പിച്ചത്. ഇനി ലൈംഗികശേഷി വന്ന പെണ്‍കുട്ടികള്‍ ഇടപെടുന്നതായ സാമൂഹ്യ-സാങ്കേതികക വിദ്യാ-വിവര സാങ്കേതിക പശ്ചാത്തലം കൂടി കണക്കാക്കണം. 15-18 വയസ്സ് പ്രായമുള്ള പെണ്‍കുട്ടി ഇന്ന് വിദ്യാഭ്യാസ ആവശ്യത്തിനും ചിലപ്പോള്‍ തൊഴിലിനുമായി കൂടുതല്‍ സമയം വീടിനു പുറത്തുചെലവിടുന്നുണ്ട്; യാത്ര ചെയ്യുന്നുണ്ട്. ഇന്റര്‍നെറ്റ് പോലുള്ള മാസ് ടെക്‌നോളജിയിലെ ലൈംഗികത ഒരു ജീവരഹസ്യവും അവളില്‍ നിന്നും ഒട്ടും മറച്ചുവയ്ക്കുന്നില്ല. സമപ്രായക്കാരും മുതിര്‍ന്നവരുമായുള്ള പുരുഷന്മാരുമായി മൊബൈല്‍-നെറ്റ് സംവിധാനം വഴി രക്ഷാകര്‍ത്താക്കളറിയാതെ ബന്ധപ്പെടാനുള്ള വഴികള്‍ യഥേഷ്ടം. തൊഴിലിടത്തിലും വിദ്യാലയത്തിലും ആണ്‍-പെണ്‍ വേര്‍തിരിവും കുറഞ്ഞുവരുന്നു(ഇതുവേണ്ടതുമാണ്). ഫലത്തില്‍ ലൈംഗിക താല്‍പര്യവും ശേഷിയുമുള്ള ടീനേജുകാരുടെ പരസ്പര ഇടപെടല്‍ ഒരു യാഥാര്‍ത്ഥ്യമാണ്.
       94 രാജ്യങ്ങളുടെ മിനിമം വിവാഹ പ്രായം പഠിത്തില്‍ 71 രാജ്യങ്ങളിലും നിശ്ചിത പ്രായം നിയമം മൂലം നിഷ്‌ക്കര്‍ഷിക്കുന്നില്ല എന്നുകാണാം. 13 രാജ്യങ്ങളില്‍ മാത്രമാണ് കുറഞ്ഞത് വയസ് പെണ്‍കുട്ടിക്കാകണം എന്ന് നിയമം മൂലം നിഷ്‌ക്കര്‍ഷിക്കുന്നത്. 18ന് മുകളില്‍ നിശ്ചയിച്ചിരിക്കുന്നത് ചൈന മാത്രമാണ്. വിവിധ വ്യക്തി നിയമങ്ങളും വ്യക്തിയുടെ നിശ്ചയവുമാണ് പല രാജ്യങ്ങളിലും വിവാഹ പ്രായം നിശ്ചയിക്കുന്നത്. എന്നാല്‍ വിവാഹപ്രായം ഉയരുന്നതേയുള്ളൂ.
വിവാഹം 16ല്‍ തന്നെ അനുവദിക്കുന്നത് പുരോഗമനപരമല്ല എന്നു വാദിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ഒന്നാംനിര രാജ്യങ്ങളായ ഓസ്ട്രിയ, ലക്‌സംബര്‍ഗ്, പോളണ്ട്, ടര്‍ക്കി, കൊറിയ, ഫിജി, ഇന്തോനേഷ്യ, ജപ്പാന്‍, മ്യാന്‍മര്‍, തെക്കനാഫ്രിക്ക, കൊളംബിയ, പെറു, ഉറുഗ്വെ എന്നിവിടങ്ങളിലൊക്കെ കുറഞ്ഞ പ്രായം 16ഓ അതില്‍ താഴെയോ ആയി സര്‍ക്കാര്‍ നിയമവിധേയമാക്കിയിട്ടുണ്ട് എന്നതാണ്. മുസ്‌ലിം നേതാക്കള്‍ക്ക് മാത്രമല്ല ഈ അഭിപ്രായമുള്ളത്.
        ഇനി അവശേഷിക്കുന്ന ഘടകം ഒരു പ്രത്യേക സമുദായത്തിന് വിവാഹപ്രായത്തില്‍ രണ്ട് വര്‍ഷം ഇളവ് വ്യക്തിനിമയത്തില്‍ നല്‍കണോ, അതോ എല്ലാ സമുദായത്തിനും ബാധകമാംവണ്മം ബാലവിവാഹനിയമം പരിഷ്‌കരിക്കണോ എന്നുള്ളതാണ്. ഇതില്‍ 18നു താഴെയുള്ള ഒരു പെണ്‍കുട്ടി വിവാഹിതയാവേണ്ടത് അഭിലഷണീയവും പൊതുനന്മയിലധിഷ്ഠിതവുമാകുന്ന സത്യസന്ധമായ(Bonafide) ചില സാഹചര്യങ്ങള്‍ പറയാം.
    1) രക്ഷകര്‍ത്താക്കള്‍ നേരത്തെ മരണപ്പെട്ടതിനാലോ രോഗബാധിതരായതിനാലോ അനാഥത്വം നേരിടുന്ന പെണ്‍കുട്ടി.
    2) ഉഭയകക്ഷി സമ്മതപ്രകാരം സമ്മതനായ ടീനേജുമായോ പുരുഷനുമായോ പ്രണയസംബന്ധമായി സ്വമേധയാ വേഴ്ചയിലേര്‍പ്പെടുന്നത് രക്ഷാകര്‍ത്താക്കള്‍ കണ്ടെത്തിയ പെണ്‍കുട്ടി.
   3) ഇത്തരം ബന്ധത്തില്‍ കുടുംബത്തിന് എതിര്‍പ്പും അതൃപ്തിയുള്ളതും എന്നാല്‍ ഇണയുടെ കുടുംബത്തിന് സ്വീകാര്യതയുള്ളമായ കേസുകള്‍. സ്വന്തം വീട്ടില്‍ ഭീഷണിയും ജീവാപായവും നേരിടുന്ന കേസുകള്‍.
   4) ഉഭയകക്ഷി സമ്മതത്തോടെയുള്ള അവിഹിത വേഴ്ചയില്‍ ഗര്‍ഭധാരണം നടന്ന ഇനിയും 18 വയസ്സാകാത്ത പെണ്‍കുട്ടി.
     ഈ കേസുകളിലൊക്കെ പെണ്‍കുട്ടിക്ക് എതിര്‍പ്പില്ലാത്ത ഒരു ഇണ അവളെ വിവാഹം ചെയ്ത് സംരക്ഷിക്കുന്നത് സമൂഹത്തിനും അവള്‍ക്കും കുടുംബത്തിനും ശ്രേയസ്സ്‌കരമായിരിക്കും.  എന്നു മാത്രമല്ല വലിയ അനന്തര പ്രശ്‌നങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്യും. ഇവിടെ അവരുടെ വിവാഹാനന്തര പരസ്പര ലൈംഗികത ഒരു വലിയ സാമൂഹ്യപ്രശ്‌നമാകുന്നില്ല.  മറിച്ച്, ഈ സാഹചര്യം പരിരക്ഷയില്ലാതെ നില്‍ക്കുന്നതാണ് കൂടുതല്‍ അപകടകരം. 18ന് മുമ്പ് വേണ്ടത്ര ശാരീരിക-മാനസിക പക്വത കൈവരിച്ച് വിവാഹം വേണ്ടതാണ് എന്ന് ദൃഢനിശ്ചയമെടുക്കുന്ന പെണ്‍കുട്ടികളും അത്യപൂര്‍വമായി ഉണ്ടായിക്കൂടാ എന്നതും കാണാതിരിക്കരുത്.
ഇനി എന്താണ് കരണീയം? 18നുമുമ്പുള്ള വിവാഹം ചില പ്രത്യേക സാഹചര്യങ്ങളില്‍(അത്യപൂര്‍വ്വത്തില്‍ അപൂര്‍വ്വം!) വേണ്ടതാണ് എന്ന് ബോധ്യമുണ്ടെങ്കില്‍ അതനുവദിക്കുന്നതിന് ബാലവിവാഹനിരോധന നിയമത്തില്‍ ഒരര്‍ദ്ധ ജുഡീഷ്യല്‍ നടപടി പറഞ്ഞുവച്ചാല്‍ പോരേ? 16 എന്നതു തന്നെ നിഷ്‌ക്കര്‍ഷിക്കേണ്ടതില്ല. 18ല്‍ നിന്നും പ്രായം കുറച്ചു പരിഗണിക്കേണ്ട കേസുകളില്‍ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഒപ്പിടുന്ന സാക്ഷ്യപത്രവും അവളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ചും അവളെയും ഇണയെയും നേരില്‍ കേട്ടും ഒരു ജുഡീഷ്യല്‍ ഓര്‍ഡര്‍ (Relaxation of Age in Special Cases) നുവദിക്കാന്‍ കുടുംബകോടതി ജഡ്ജിക്കധികാരം നല്‍കിയാല്‍ പോരേ?
     കേവല ലൈംഗികതയായി വിവാഹത്തെ കാണരുത്. 16ല്‍ വിവാഹം ചെയ്ത് 17ല്‍ ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്വത്തിനവകാശം ലഭിക്കാത്ത സാഹചര്യവും പരിഗണിക്കേണ്ട? മുസ്‌ലിം പണ്ഡിതനായതുകൊണ്ട് ആശയം പുരോഗമനവിരുദ്ധമാണ് എന്നൊരു മുന്‍വിധി വേണ്ട. മുസ്‌ലിംകളടക്കം ശരാശരി വിവാഹ പ്രായം വര്‍ധിച്ചുകൊണ്ടുതന്നെയാണിരിക്കുന്നത്. കുറയുകയല്ല. (അറബിക്കല്ല്യാണം' പോലെ ചില അപവാദങ്ങള്‍ ഉണ്ടാവാം. അവയല്ല പൊതുട്രെന്‍ഡ്). ഇത്തരം മുന്‍വിധി മാറ്റിവച്ച്, പറയുന്നതാരെന്നു നോക്കാതെ പ്രശ്‌നത്തെ സമീപിച്ചാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ സമൂഹത്തിന് പ്രയോജനകരമായതും ദോഷമില്ലാത്തുമായ നിയമപരമായ പരിഹാരം ഇതിനുണ്ട്. പ്രശ്‌നം ലൈംഗികാക്രമണ പ്രതിരോധനിയമവുമായും വ്യക്തിനിയമവുമായും ഇതിനെ ഘടിപ്പിക്കാവുന്നതാണ്. ഘടിപ്പിക്കേണ്ടത് ബാലവിവാഹനിരോധന നിയമത്തില്‍ ഇളവ് നല്‍കേണ്ട പ്രത്യേക സാഹചര്യങ്ങള്‍ നിര്‍വചിക്കുന്നതിലാണ്.
     കേരളത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കൂട്ടരാണ് കണ്ണടച്ചുള്ള തീവ്രപുരോഗമന വാദിക്കാര്‍. കേള്‍ക്കുന്നതിനും മുന്‍പേ തീരുമാനം ചിന്താശൂന്യരായി അവരടിച്ചേല്‍പ്പിക്കും. ഈ ചര്‍ച്ചയില്‍ മുസ്‌ലിം സംഘടനകള്‍ പറയുന്ന വാദങ്ങളില്‍ കൂടുതല്‍ പരിഗണനയര്‍ഹിക്കുന്ന പലതുമുണ്ട്. അത് പറഞ്ഞ രീതികൊണ്ടും, വ്യക്തിനിയമത്തിന്റെ സമര്‍ത്ഥനായി പറഞ്ഞതുകൊണ്ടും തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് തോന്നുന്നത്. സമര്‍ത്ഥരായ 'പുരോഗമന' ആശയക്കാര്‍ ഗോളടിക്കുകയും ചെയ്തു.
 

5 comments:

  1. മത പണ്ഡിതർ പറയേണ്ടത് മത പക്ഷം തന്നെയാണു.
    അവർ കിതാബ് പഠിച്ചവരാണ്. അല്ലാതെ ജേണലിസം പഠിച്ചവരല്ല.
    അവർ ജേണലിസം മാത്രമാണ് പഠിച്ചതെങ്കിൽ സമുദായ നേതൃത്വ സ്ഥാനത്ത് വരികയും ഇല്ലായിരുന്നു.
    പിണങ്ങോട് സാഹിബ് ഈ ലേഖനം ഷെയർ ചെയ്തപ്പോൾ, ഒരു വിയോജന കുറിപ്പ് കൂടി ഈ വിഷയത്തിൽ ഉൾപ്പെടുത്താമായിരുന്നു.

    ReplyDelete
    Replies
    1. ഞാന്‍ ഈ കാര്യത്തിലും ശരീഅത്തിന്റെ പക്ഷത്താണ്. അനുകൂലിച്ച കുറിപ്പ് നല്‍കിയത് അത് കൊണ്ടാണ്.

      Delete
  2. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇരുപത് മിനുട്ട് മാത്രം യാത്ര ചെയ്താല്‍ എത്താവുന്ന ദൂരത്താണ് ചേളാരി. അവിടെയൊരു ‘സമസ്ത ബസ് സ്റ്റോപ്പ്’ ഉണ്ട്. സമസ്തയില്‍ നിന്ന് വിട്ടുപോയതിന് ശേഷം ‘പണ്ഡിത സഭ’ സ്വന്തം നിലക്ക് തുടങ്ങിയ ആദ്യത്തെ സ്ഥാപനം കൂടിയാണത്. (പെരുവഴിയിലുള്ളവര്‍ക്ക് അന്തിയുറങ്ങാന്‍ ബസ് സ്റ്റോപ്പിനേക്കാള്‍ മികച്ച മറ്റേതൊരു മുസാഫര്‍ഖാനയാണുള്ളത്? ചേളാരി സമസ്ത തീര്‍ച്ചയായും തുടങ്ങേണ്ട സ്ഥാപനം തന്നെ തുടങ്ങിയതില്‍ അവര്‍ക്ക് അഭിമാനിക്കാം. ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാന വ്യാപകമായി തുടങ്ങാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യാം. അങ്ങനെ ‘സമസ്ത ബസ് സ്റ്റോപ്പു’കള്‍ കൊണ്ട് കേരളം അലംകൃതമാകട്ടെ.!)

    ReplyDelete
    Replies
    1. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനടുത്ത് ചേളാരി ഹൈവേയില്‍ സമസ്ത ബസ്റ്റോപ്പ് മുസ്തഫക്ക് സഹിക്കാനാവാത്തത് എന്റെയോ, സമസ്തയുടെയോ കുഴപ്പമല്ല.

      Delete

    2. 2000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന MEA എഞ്ചിനീറിംഗ് കോളേജ്, (ബിടെക്, എം ടെക് കോഴ്‌സുകള്‍ ഉള്ള) മറ്റ് അനേകമനേകം സ്ഥാപനങ്ങള്‍ സമസ്തയുടെ കുടക്ക് കീഴിലുണ്ട്. എന്നാല്‍ പള്ളി മദ്‌റസ പൂട്ടിക്കുന്ന, സകല അധര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സ്ഥാപന നടത്തിപ്പുകാര്‍ ആരാണന്ന് പൊതു സമൂഹത്തിന്നറിയാവുന്നതാണല്ലോ. പൊതു സ്ഥലത്ത് പൊതു ജനങ്ങള്‍ക്ക് ഉപകരിക്കുന്ന സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ മതമാനം മനസ്സിലാക്കാന്‍ പക്ഷരഹിത മനസുവേണം.

      Delete