Friday 22 November 2013

മതം വാണിജ്യവസ്തുവല്ല

    ഇസ്‌ലാം മതത്തിലെ അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി(സ). സകല ലോകത്തിനും അനുഗ്രഹമായിട്ടാണ് പ്രവാചകന്റെ നിയോഗമെന്ന് വിശുദ്ധഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മുസ്‌ലിംകള്‍ക്ക് ഒരു ഘട്ടത്തിലും നിഗ്രഹത്തെ താലോലിക്കാനനധികാരമില്ല. ''തിന്മയെ നന്മ കൊണ്ട് തടയുക'' ഇതാണ് ഖുര്‍ആന്‍ നല്‍കിയ സന്ദേശം.
      മുസ്‌ലിംകളില്‍ ചിലരെങ്കിലും തെറ്റിദ്ധാരണകളില്‍ അകപ്പെട്ടു തെറ്റായ നടപടികളിലും നിലപാടുകളിലും അകപ്പെടുന്നു.
      ഭാരതത്തിന്റെ സവിശേഷതയായ സഹിഷ്ണുത തകര്‍ക്കാന്‍ കാരണമാവുന്നവിധം ചില വര്‍ത്തമാനങ്ങള്‍ ഓര്‍ക്കാനിടയാവുന്നത് ദുഃഖകരമാണ്. വിശുദ്ധ ഇസ്‌ലാമിന്റെ സാമൂഹിക വീക്ഷണത്തിന്റെ ബാലപാഠം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രാഥമിക മദ്‌റസകളിലേക്ക് തയ്യാറാക്കിയതും മൂന്നാം തരത്തില്‍ പഠിപ്പിക്കുന്നതുമായ സ്വഭാവശീലങ്ങളെ സംബന്ധിച്ച പുസ്തകം (അഖ്‌ലാഖ്) പാഠം പത്ത് ഇങ്ങനെ വായിക്കാം.

     ഹുബുല്‍ വത്വന്‍ (സ്വരാജ്യ സ്‌നേഹം) ''നാം ഇന്ത്യക്കാരാണ്. ബഹുമതവിശ്വാസികള്‍ ഇന്ത്യയില്‍ വസിക്കുന്നു. തുല്യപ്രാധാന്യവും സംരക്ഷണവും എല്ലാമതങ്ങള്‍ക്കും മത-സംസ്‌കാരങ്ങള്‍ക്കും ഉണ്ട് ഇവിടെ. മതവിശ്വാസം അനുസരിച്ച് ജീവിക്കാന്‍ ഇവിടെ എല്ലാവര്‍ക്കും അവകാശമുണ്ട്.
     മതത്തിന്റെ പേരില്‍ കലഹിക്കാനോ അന്യരെ ദ്രോഹിക്കാനോ പാടില്ല. ജനാധിപത്യരാജ്യമാണ് നമ്മുടേത്. പരസ്പരം സ്‌നേഹത്തിലും മമതയിലും ജീവിക്കണം. സാഹോദര്യബന്ധത്തില്‍ കഴിയണം. നാടിന്റെ ഐക്യവും ആശ്വര്യവും പുരോഗതിയുമാണ് നമ്മുടെ ലക്ഷ്യം. ദേശസ്‌നേഹം ഓരോ പൗരന്റെയും കടമയാണ്. പരസ്പരം കഴിയുന്ന സഹായ സഹകരണങ്ങള്‍ ചെയ്യണം.
'ഭൂമിയില്‍ ഉള്ളവര്‍ക്ക് നിങ്ങള്‍ കരുണ ചെയ്യുക. എന്നാല്‍, അല്ലാഹു തആലാ നിങ്ങള്‍ക്ക് കരുണ ചെയ്യും' എന്ന് നബി(സ) പറഞ്ഞിരിക്കുന്നു.
     മറ്റുള്ളവരുടെ ആരാധനാലയങ്ങളെയും ആരാധ്യവസ്തുക്കളെയും നിന്ദിക്കുകയോ ചീത്തപറയുകയോ ചെയ്യരുത്. ഇതരമതസ്ഥരുടെ ആരാധ്യവസ്തുക്കളെ നിങ്ങള്‍ ചീത്തപറയരുത്. (വി:ഖു: അല്‍അന്‍ആം - 118)

1 comment:

  1. അനുസരണം യാഗത്തെക്കാള്‍ ശ്രേഷ്ഠമത്രെ!

    ReplyDelete